
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്ന ജിതിനെ ഇന്ന് വീണ്ടും അന്വേഷണസംഘം വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സാമുദായിക ഐക്യം തകർക്കാനും കലാപാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചെന്ന കുറ്റം ചുമത്തി ഐപിസി 153A വകുപ്പ്, തെളിവ് നശിപ്പിച്ചതിന് 201 വകുപ്പ്, പ്രേരണക്കുറ്റത്തിന് 109 വകുപ്പ് എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അന്വേഷണത്തിൽ, ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് വിവാദ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പിനെ കേന്ദ്രീകരിച്ചായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടർനടപടികൾ. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്ക്രീൻഷോട്ട് ലഭിച്ചതും ഇതേ ഗ്രൂപ്പിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വ്യാജ സ്ക്രീൻഷോട്ടിന്റെ പ്രഭവകേന്ദ്രം ‘വടകര സ്ക്വാഡ്’ ഗ്രൂപ്പാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.










